മാള: കെ. കരുണാകരൻ സ്മാരക സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കടുത്ത ക്ഷാമം നിലനിൽക്കുന്നതായും ആശുപത്രിയുടെ വികസനത്തിനായി അടിയന്തരമായി അധിക തസ്തികകളും അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിച്ചു. പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലുണ്ടായ വിധിയെ തുടർന്നാണ് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് തയാറാക്കി ആരോഗ്യവകുപ്പിന് കൈമാറിയത്.
1911ൽ സർക്കാർ ഡിസ്പെൻസറിയായി പ്രവർത്തനം ആരംഭിച്ച ആശുപത്രി മാള, അന്നമനട, കുഴൂർ, പൊയ്യ, ആളൂർ പഞ്ചായത്തുകളിലെയും എറണാകുളം ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകളുടെ പ്രധാന ചികിത്സാകേന്ദ്രമാണ്. റിപ്പോർട്ടനുസരിച്ച് ആശുപത്രിയിൽ നിലവിൽ 66 കിടക്കകളുള്ള ഐപി വിഭാഗവും പ്രതിദിനം 450 മുതൽ 500 വരെ രോഗികൾ എത്തുന്ന ഒപി വിഭാഗവും പ്രവർത്തിക്കുന്നു. 2018 മുതൽ ഡയാലിസിസ് യൂണിറ്റും പ്രവർത്തനസജ്ജമാണ്. പ്രതിദിനം 14 ഡയാലിസിസുകൾ മൂന്ന് ഷിഫ്റ്റുകളിലായി നടത്തുന്നു. ഫിസിയോതെറാപ്പി, ബ്ലോക്ക് എഫ്എച്ച്സി സേവനങ്ങൾ, പോസ്റ്റ്മോർട്ടം സേവനം, ശ്വാസ്, ആശ്വാസ് ക്ലിനിക്കുകൾ എന്നിവയും ഇവിടെ ലഭ്യമാണ്.
എന്നാൽ ഇത്രയും സേവനങ്ങൾ ഉണ്ടായിട്ടും ആവശ്യമായ വിദഗ്ധ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും അഭാവം ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഒരു സിവിൽ സർജൻ(സൂപ്രണ്ട്), രണ്ട് അസിസ്റ്റന്റ് സർജന്മാർ, ഒരു ഡെന്റൽ അസിസ്റ്റന്റ് സർജൻ എന്നിവരെയാണ് സർക്കാർ നിയമിച്ചിട്ടുള്ളത്.
ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ ഉൾപ്പെടെയുള്ള സ്പെഷാലിറ്റി ഡോക്ടർമാരെ നിയമിച്ചിട്ടില്ല. റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ പ്രകാരം ഒരു സീനിയർ കൺസൾട്ടന്റ്(ഫിസിഷ്യൻ), ഒരു ജൂണിയർ കൺസൾട്ടന്റ്(പീഡിയാട്രീഷ്യൻ), രണ്ട് അസിസ്റ്റന്റ് സർജന്മാർ എന്നിവർ ഉൾപ്പെടെ പുതിയ തസ്തികകൾ സൃഷ്ടിക്കണം.
സ്റ്റാഫ് നഴ്സുമാർ ഉൾപ്പെടെയുള്ള ആവശ്യമായ ജീവനക്കാരെ നിയമിക്കുക, നിലവിലെ ഒപി ബ്ലോക്കിന് മുകളിൽ പുതിയനില നിർമിച്ച് ആശുപത്രിയുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുക, 24 മണിക്കൂർ സേവനങ്ങളും ഡയാലിസിസ് ഉൾപ്പെടെയുള്ള സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കാൻ ആവശ്യമായ മനുഷ്യവിഭവശേഷി ഉറപ്പാക്കുക, ഐപി, ഒപി സേവനങ്ങൾ വിപുലീകരിക്കുക എന്നിവയും അസിസ്റ്റന്റ് സർജന്മാർ, സ്റ്റാഫ് നഴ്സുമാർ, ലാബ്, ഫാർമസി, ഫിസിയോതെറാപ്പി, ഡയാലിസിസ്, ശുചീകരണ വിഭാഗങ്ങൾ എന്നിവിടങ്ങളിലെ ഒഴിവുകൾ നികത്തേണ്ടതിന്റെ ആവശ്യകതയും എടുത്തുകാട്ടുന്നു.